2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

മീസാൻ കല്ലുകൾ

പണിസാധനങ്ങൾ താഴെവെച്ച് നബീസുമ്മയുടേയും അബൂക്കയുടേയും കബറിടങ്ങൾക്കിടയിൽ അയാൾ ദീർഘ ചതുരാകൃതിയിൽ ചുണ്ണാമ്പ് പൊടി വിതറി. വെളുപ്പാൻ കാലത്തെപ്പോഴോ പെയ്ത ചാറ്റൽമഴയിൽ മണ്ണും മീസാൻ കല്ലുകളും നനഞ്ഞിട്ടുണ്ട്. ഞെരിയാണിയോളം വളർന്ന പച്ചപുല്ലിൽ കലാപത്തിൽ മരിച്ചവരെപോലെ അങ്ങിങ്ങായി തുള്ളികൾ പടർന്നു കിടക്കുന്നു.

അബൂക്കയുടെ ആഗ്രഹമായിരുന്നു നബീസുമ്മയുടെ അരികിൽ കബറിടം വേണമെന്നുള്ളത്. മരിക്കുന്നതിനു മുമ്പുതന്നെ അബൂക്ക അക്കാര്യം ഖാദറിനെ പറഞ്ഞേൽപ്പിച്ചിരുന്നു. ശ്വാസംപോലെ കൂടെയുണ്ടായിരുന്നിട്ടും ജീവനോടെ ചേരാൻ പറ്റാതെപോയ പ്രണയത്തിന്റെ മരണാനന്തര പ്രായശ്ചിത്തമായിരുന്നു അത്.

അന്ന് മയ്യത്തുകുഴി വെട്ടിവെട്ടികൊണ്ടിരുന്നപ്പോൾ അബൂക്കയുടെ മൂത്ത മകൻ തടസ്സം നിന്നു.

"ലീ തേവിടിശീടെയടുത്ത് ബാപ്പാക്ക് സ്ഥലം വേണ്ടാ...".

കാര്യം കേട്ടപ്പോൾ അവനു വാശികൂടിയതേയുളൂ. മരിച്ചവന്റെ ജീവിതത്തെ പറ്റി വിശകലനം ചെയ്യാൻ മാത്രമായി മയ്യത്തു പറമ്പിൽ കയറിയവർ വശം ചേർന്നു. പിന്നെ ഉന്തും തള്ളുമായി. കുഴിമറ്റണമെന്ന് മകൻ ശഠിച്ചുനിന്നപ്പോൾ മയ്യത്തു പറമ്പിൽ കയറാതെ മുള്ളു വേലിക്കപ്പുറം കരഞ്ഞുകൊണ്ട് നിന്ന അബൂക്കയുടെ ബീവിയാണ് തീർപ്പു പറഞ്ഞത്.

"വേണ്ട മക്കളേ...കുഴി മാറ്റണ്ടാ... ബാപ്പാന്റെ ആഗ്രഹം നടക്കട്ടെ"

അതും ഒരു പ്രായശ്ചിത്തമായിരുന്നു. മരണപ്പെടുമ്പോൾ മാത്രം ചെയ്യാൻ തോന്നുന്ന തിരുത്ത്. മക്കൾക്ക് ആദ്യമായി കുനിഞ്ഞമുഖത്തോടെ ഉമ്മയെ അനുസരിക്കേണ്ടിവന്നു.!

അങ്ങനെ മരിക്കാത്ത പ്രണയത്തിന്റെ പ്രതീകമായ് നബീസുമ്മയുടെ കബറിടത്തിനരികത്ത് അബൂക്കയുടെ മാർബിളിൽ തീർത്ത മീസാൻകല്ലുയർന്നു. ഒറ്റക്കു ജീവിച്ച് ഒറ്റക്കുതന്നെ മരിച്ചുപോയ നബീസുമ്മ മണ്ണിനടിയിൽ സനാഥയായി. പക്ഷേ ഇന്ന് അല്പ സമയത്തിനു ശേഷം ആ നിശബ്ദ പ്രണയത്തിനിടയിലേക്ക് മറ്റൊരൾ കൂടെ വരും. മണ്ണിനടിയിലെ പ്രണയത്തോട് അസൂയതോന്നിയിട്ടല്ല. കുഴികുത്താൻ ഇതല്ലാതെ അനുയോജ്യമായ മറ്റിടമില്ല. ഉള്ളസ്ഥലത്തണെങ്കിൽ കാട് വെട്ടിതെളിച്ചെടുക്കൻ പോലും സമയം തികയില്ല. മയ്യത്തു കുഴി ഉടനെ വേണം.

പാത്തു വന്നു വിളിക്കുമ്പോൾ നേരം പുലർന്നിട്ടേയുണ്ടായിരുന്നുള്ളൂ.

“പഞ്ഞി കുത്തികേറ്റി ഓൾടെ ദേഹം തിണേ കെടക്കണത് കാണാൻ വയ്യ. പെട്ടന്നു കുഴിവട്ടണം... സഹിക്കാൻ വയ്യ റബ്ബേ...”

കൈകൾ ചേർത്തുപിടിച്ചു പറഞ്ഞപ്പോൾ മുഖത്തുനോക്കിയില്ലായിരുന്നു. കൈപത്തിയിൽ തുള്ളികൾ വീണപ്പോഴാണ് പാത്തു കരയുകയായിരുന്നു എന്നറിഞ്ഞത്. ഉടനെ പണിസാധനങ്ങളുമായി പുറപ്പെട്ടു.

ഖാദറിന്റെ ഉയരത്തോളമാണ് കുഴിയുടെ ആഴം വേണ്ടത്. അതാണ് കണക്ക്. മണ്ണിന്റെ ആദ്യത്തെ പാളി അല്പം നനവുള്ളതും കറുത്തതുമായിരിക്കും. പിന്നെ ഇളം ചുവപ്പു നിറമുള്ള രണ്ടാമത്തെ പാളി. അതിനും തഴെ മാർബിളുകൾക്ക് സമാനമായി വിവിധനിറങ്ങളിലുള്ള ഉറപ്പുള്ള മണ്ണിന്റെ പ്രതലമെത്തിയാൽ ആഴത്തിന്റെ അതിരായി. ഒരോരോ മയ്യത്തു പറമ്പിനും അതിന്റേതായ ഭൂമിശാസ്ത്രമുണ്ട്. കുഴിവെട്ടുമ്പോൾ മണ്ണിന്റെ സവിശേഷതകൾ മനസ്സിൽ വേണം. ഇല്ലെങ്കിൽ കുഴിയിടിയാം. ഗർഭപാത്രത്തിൽ നിന്ന് ഈ ലോകത്തിലേക്കു വന്നതു പോലെതന്നെ സങ്കീർണ്ണമാണ് ജീവൻപോയ ശരീരം മണ്ണിൽ മറഞ്ഞുപോകുന്നതും. പക്ഷേ അതിന്റെ വേദനയും പ്രയാസങ്ങളും കുഴിവെട്ടി മാത്രമേ അനുഭവിക്കാറുളൂ.

ഖാദർ ബിസ്മിചൊല്ലി, ചുണ്ണമ്പ് അതിരുകൾക്കുള്ളിൽ മയങ്ങി കിടന്ന മണ്ണിനെ കൂർത്ത പിക്കാസ്സുകൊണ്ട് വിളിച്ചുണർത്തി. ആ ഉണർത്തുപാട്ടിന്റെ ശബ്ദം മീസാൻ കല്ലുകൾക്കു മേലെ പടർന്നു. മണ്ണിളക്കത്തിൽ പിക്കാസിന്റെ വെട്ടുകൊണ്ട് മുറിഞ്ഞു രണ്ടു ശരീരമായ മണ്ണിര ജീവനുവേണ്ടി വിപരീത ദിശകളിലേക്കു പാഞ്ഞു പോകുന്നത് നോക്കിനിൽക്കവേ മയ്യത്തു പറമ്പിന്റെ വിശാലതയിലെവിടെയോ അയാൾക്ക് ഒരു സാനിധ്യം അനുഭവപ്പെട്ടു.

ശരീരം വിട്ടുവരുന്ന റൂഹ് മരകൊമ്പിലും മറയത്തും കുറ്റിക്കാടിന്റെ ഇരുളിലുമിരുന്ന് മയ്യത്തുകുഴിവെട്ടുന്നത് നോക്കുന്നതായി ഖാദറിനു മുൻപും അനുഭവപ്പെട്ടിട്ടുണ്ട്. തിരിഞ്ഞു നോക്കിയാൽ കാണില്ല. മറഞ്ഞു കളയും. പക്ഷേ അവരുടെ സാനിധ്യത്തിന്റെ തെളിവിനായി എന്തെങ്കിലും അടയാളങ്ങൾ ശേഷിപ്പിക്കാറുണ്ട്.ചിലപ്പോൾ ഒരു തൂവലോ ദ്രവിച്ചു ഞരമ്പുകൾ മാത്രമായ ഇലയോ പൂക്കളോ എന്തു വേണമെങ്കിലുമാകാം. അത് മയ്യത്തുപറമ്പിനും ഖാദറിനുമിടയിൽ നിയമങ്ങളില്ലാതെ പരിപാലിക്കപ്പെട്ടുപോന്ന ഒരു രഹസ്യമാണ്. ഇങ്ങനെ കിട്ടുന്ന അടയാളങ്ങളുടേതായ ഒരു ശേഖരം തന്നെയുണ്ട് അയാളുടെ പക്കൽ.

ഖാദർ സാനിധ്യമനുഭവപ്പെട്ടിടത്തേക്കു തിരിഞ്ഞു നോക്കി.

ഒരിറ്റ് നേരത്തെ നിശബ്ദക്കു ശേഷം മരത്തിന്റെ മറവിൽനിന്ന് ഒരു പെൺകുട്ടി മുന്നോട്ടു വന്നു.

ഇളകിയ മണ്ണും ഖാദറും ഒന്നു വിറച്ചു. ആരാണ് മയ്യത്ത് പറമ്പിൽ, അതും ഈ സമയത്ത് ?

പുലർക്കാലത്തെ മഴയിൽ അവൾ ആകെ നനഞ്ഞിരുന്നു.മുഖവും കൈകളും മാത്രം വെളിയിൽ കാണാവുന്ന കറുത്ത പർദ്ദയാണ് വേഷം. കൗമാരത്തിന്റെ പ്രസരിപ്പ് മുഖത്തും നിന്നും മാഞ്ഞിട്ടില്ല.

വിറയൽ മാറും മുൻപേ അവൾ ചോദിച്ചു.

"താഴേത്തുവീട്ടിൽ ഐശാ ബീഗം. കബറിടം എവിടെയാണ്.ഏറെ നേരമായി തിരയുന്നു. മീസാൻ കല്ലുകളിലെ പേരെല്ലാം മാഞ്ഞു പോയിരിക്കുന്നു."

'കബറിടം' എന്ന വാക്ക് ശബ്ദം താഴ്ത്തിയാണ് ഉച്ചരിച്ചത്.

ആരുടെയെല്ലാം കബറിടങ്ങൾ എവിടെ എപ്പോൾ ഏതു മൂലയിൽ , ഇതെല്ലാം ഖാദറിന്റെ ഓർമകളിൽ വ്യക്തവും ദൃഡവുമാണ്.

അയാൾ വിരൽചൂണ്ടി - " പൂവരശ്ശിന്റെ പിറകിൽ മൂന്നാമത്തെ... "

അവൾ ഐശാബിയുടെ മീസാൻകല്ലിലെ മാഞ്ഞു തുടങ്ങിയ പേര് തൂത്ത്തുടച്ചു ഒന്നുറപ്പിച്ചു. പിന്നെസാമ്പ്രാണിത്തിരി കത്തിച്ചുവച്ച് കബറിടത്തിനരികിലിരുന്ന് യാസീനോതാൻ തുടങ്ങി.

ശ്വാസം മുട്ടിനിന്ന കബറിന്റെ നിശ്വാസം പോലെ തിരിത്തുമ്പിൽ നിന്നും പുകയുയർന്നു.

‘പതിരുപതു കൊല്ലത്തോളമായി ഐശാബീ മരിച്ചിട്ട്. നാട് വിട്ടു ഓടിപോയ ഒരു മകൻ മാത്രമേ ആ സ്ത്രീക്കുളൂ. മകനാകട്ടേ ഒരു തവണപോലും ഇവടേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. അവൻ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഉറപ്പില്ല. ആരെങ്കിലും ഐശാബിയുടെ കബറിടത്തിലിരുന്ന് യാസീനോതുന്നത് ഇതുവരെ കണ്ടിട്ടില്ല. ഐശാബിയുടെ ആരാണീ പെൺകുട്ടി.?

ഐശാബിയുടേത് പോലെ വേറെയുമുണ്ട് കുറേ അനാഥ കൂടീരങ്ങൾ ഈ മയ്യത്തു പറമ്പിൽ. അത് കാണുമ്പോൾ മയ്യത്തു പറമ്പുകളുടെ ആവശ്യകതയിൽ പോലും സംശയം തോന്നും. ജീവനില്ലാത്ത ശരീരത്തിനു മുകളിൽ മീസാൻ കല്ലുകളുയർത്തി അനശ്വരത സൃഷ്ടിക്കുന്നത് ആരുടെ മനോരോഗമാണ്?. സ്മാരകങ്ങൾ ഉയരേണ്ടത് മനസ്സിലല്ലേ. ജീവൻ പോയ ശരീരങ്ങൾ കത്തിച്ചുകളയുകയോ കടലിലെറിയുകയോ ആണ് വേണ്ടത്.’

മണ്ണിരയുടെ മുറിഞ്ഞ ശരീരങ്ങൾ പോലെ വൈരുധ്യമുള്ളതായിരുന്നു ഖാദറിന്റെ തൊഴിലും ചിന്തകളും.

മഴപെയ്തു നനഞ്ഞ മണ്ണിന്റെ കനത്തിനു താഴെ കുഴിയെത്തിയപ്പോൾ അവൾ വന്നു ചോദിച്ചു.

"ആരാണ് മരിച്ചത് ?"

മയ്യത്തു പറമ്പിൽ ഒരു പ്രായം തികഞ്ഞ പെൺകുട്ടിയുമായുള്ള സംസാരം അയാൾ ആഗ്രഹിച്ചിരുന്നില്ല.

ഖാദർ അനിഷ്ടത്തോടെ പറഞ്ഞു :- "പെൺവർഗത്തിൽ പെട്ടൊരാളാണ്."

ഗൗനിക്കാതെ കുഴികുത്തുന്നത് തുടർന്നപ്പോൾ അവൾ പിന്നെയും ചോദിച്ചു:-

"എങ്ങനെയാണ് മരിച്ചത് ?"

സംഭാഷണം തുടരുന്നതിലെ താല്പര്യകുറവ് വ്യക്തമാക്കുന്ന ഭാവത്തോടെ അയാൾ പറഞ്ഞു.:-

"അറിയില്ല...!"

‘ മരണപ്പെട്ടത് ആരുടേയെങ്കിലും മകളോ ഭാര്യയോ സഹോദരിയോ ആകാം. കണ്ണുനീരിന്റെ അളവു നോക്കി മരിച്ചവനോടുള്ള ബന്ധത്തിന്റെ ആഴം നിശ്ചയിക്കുന്നവരുടെ ലോകത്ത് ഈ ചോദ്യങ്ങൾക്ക് മറ്റെന്തുത്തരമാണ് നൽകുക. അല്ലെങ്കിലും മരണം വന്നെത്തിയ കഥയും കഥാ സന്ദർഭവും വിവരിക്കുന്നത് ആവർത്തനത്താൽ വിരസത സൃഷ്ടിച്ചിരിക്കുന്നു. മണ്ണ് പുതച്ചു കിടക്കുന്നതാണ് ഏകസത്യമെന്നറിഞ്ഞാൽ പിന്നെ ആകസ്മികതയും ചരിത്രവും അപ്രസക്തമാണ്.’

പെൺകുട്ടി മറിഞ്ഞുകിടന്ന ഒരു മരത്തിന്മേലിരുന്ന്, പറമ്പിന്റെ അറ്റത്തേക്ക് കണ്ണുകൾ നാട്ടി ആരെയോ കാത്തിരുന്നു. മയ്യത്തു പറമ്പിന്റെ നിശബ്ദതയിൽ കറുത്ത നിറമുള്ള മീസാൻ കല്ലിനെ പോലെ അവൾ ഉയർന്നു കാണപ്പെട്ടു.

സ്ത്രീസാനിധ്യം അകാരണമായ അസ്വസ്തഥയുണ്ടാക്കിയതിനാൽ ജോലി നിർത്തി ഖാദർ ചോദിച്ചു:-

"പതിനൊന്നു തവണ യാസീനോതി, ഒരു കൂട് സാമ്പ്രാണിത്തിരി പുകഞ്ഞു തീർന്നു. ഇനിയും നിനകെന്താണ് ഈ മയ്യത്തു പറമ്പിൽ ചെയ്യാനുള്ളത്. നീ ആരെയാണ് കാത്തിരിക്കുന്നത് ?"

എന്തു പറയും! അവൾ സംശയിച്ചു.

‘ആരാണ് മരിച്ചതെന്നറിയാതെ എങ്ങനെയാണ് ഇവിടം വിട്ടു പോവുക. ചിലപ്പോൾ പരിചയമുള്ള ആരെങ്കിലുമാണെങ്കിലോ ? മനസ്സ് പറയുന്നു ആ പെൺവർഗത്തിലെ അംഗം എന്നെപോലെ തന്നെയുള്ള ഒരുവളായിരിക്കുമെന്നു.’

പക്ഷേ പറഞ്ഞത് മറ്റൊന്നായിരുന്നു :-

"മയ്യത്തു കുഴികളുണ്ടാകുന്നത് ഇതുവരെ കണ്ടിട്ടില്ല. അതുകാണണമെന്നുണ്ടെനിക്ക് "

കോപം വന്നെങ്കിലും അയാൾ അത് പ്രകടിപ്പിച്ചില്ല.

‘മണ്ണിൽനിന്നും വന്നവൻ മണ്ണിലേക്ക് മടങ്ങുന്നു. അതിനപ്പുറം ഒരു കാഴച്ചയും ഈ മയ്യത്തു പറമ്പിൽ കാണാൻ പറ്റിയതില്ല. അത്രതന്നെ!’

ആരോടെങ്കിലും വാഗ്വാദത്തിലേർപ്പെട്ട് കളയാൻ സമയം ബാക്കിയില്ല. മഞ്ചം ഏപ്പോൾ വേണമെങ്കിലും എത്താം. പോരാത്തതിനു മണ്ണിനു സാധാരണയുള്ള ഉറപ്പില്ല. ഒപ്പം നനവും. സൂക്ഷിച്ചു വെട്ടിയില്ലെങ്കിൽ കുഴിയിടിയും. അതുണ്ടായികൂടാ. കുഴിയിടിഞ്ഞാൽ അത് പരാജയമാണ്.

അയാൾ കുഴിവെട്ടുന്നതിലേക്കു ശ്രദ്ധതിരിച്ചു.

അന്തരീക്ഷത്തിലെ നിശബ്ദതയാണ് സ്മശാനങ്ങളെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തവും ഭീതിജനകവുമാക്കുന്നത്. മയ്യത്തു പറമ്പിലെ ആ നിശബ്ദതക്കു മുകളിൽ പിക്കാസ് ഉയർന്നു താഴുന്നതിന്റേയും ഒപ്പം ഊക്കോടെ വിടുന്ന ഖാദറിന്റെ ശ്വാസത്തിന്റേയും ശബ്ദം അപരിചിതരെപോലെ തങ്ങിനിന്നു.

ആരുമില്ലാത്ത ഐശാബിയെ തേടിവന്നയീ പെൺകുട്ടി ആരാണ്? ശരീരം വിട്ടുവന്ന റൂഹ് ഇത്തവണ അടയാളമായ് ഇട്ടു തന്നത് ഇവളെയാണോ? ആഴങ്ങളിലെ മണ്ണിളക്കി മാറ്റികൊണ്ടിരുന്നപ്പോൾ ഖാദറിനു പിന്നെയും സംശയം തോന്നി. 

അയാൾ പ്രതീക്ഷയോടെ ചോദിച്ചു:-

" താഴേത്തുവീട്ടിൽ ഐശാബീയുടെ ആരാണ് ?"

ആ ചോദ്യത്തിനു ഉത്തരമില്ലയിരുന്നു.

‘കബറിടത്തിൽ വന്ന് പതിനൊന്നു തവണ യാസീനോതുവൻ മറ്റാരും ജീവിചിരിപ്പില്ല എന്ന് ഉറപ്പുള്ളതിനാലാകും അയാൾ കരഞ്ഞപേക്ഷിച്ചത്. അയാൾ ഐശാബീയുടെ മകനോ സഹോദരനോ ഭർത്താവോ ആകാം. അതു ചോദിക്കും മുൻപേ അയാൾ മരണപ്പെട്ടുപോയി. ആകെ രക്തമൊലിച്ചിരുന്നതിനാൽ മുഖം പോലും കണ്ടില്ല . നിലാവിൽ തിളങ്ങിയ അയാളുടെ കണ്ണുകൾ മാത്രമാണ് വ്യക്തമായി കണ്ടത്. ജീവനെടുക്കുവാൻ തക്ക തീവ്രമായി പരിശീലിച്ചു മനസ്സിനെ ദൃഡപ്പെടുത്തിയിട്ടും മരണം തിരിഞ്ഞു നോക്കിയപ്പോൾ തോറ്റു പോയവന്റെ ദുഃഖമുണ്ടായിരുന്നു ആ കണ്ണുകളിൽ. അയാൾ കൊലപാതകിയോ തീവ്രവാദിയോ നക്സലേറ്റോ ആയിരിക്കാം. വിശ്വാസത്തിന്റെ പുറകേപോയവനോട് വെറുപ്പാണ് തോന്നുന്നത്. പക്ഷേ തോറ്റവന്റെ അന്ത്യാഭിലാഷത്തിനു ജയിച്ചവന്റേതിനേക്കാൾ പ്രസക്തിയുണ്ട്. തോറ്റുമരിച്ചുപോയവനോടുള്ള ആ സഹതാപമാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഉറക്കം തരാതെ മയ്യത്തുപറമ്പുവരെ കൂട്ടികൊണ്ട് വന്നിരിക്കുന്നത്. ഖുർ-ആനോ യാസീനോ ഓതാൻ അറിയില്ലായിരുന്നു. മാസങ്ങളെടുത്തു അതൊന്നു ഹൃദ്യസ്ഥമാക്കാൻ!’

"ഐശാബിയെ ഇഷ്ടപ്പെടുന്ന ഒരാൾ ഏല്പിച്ച ജോലിയാണ്. മരിച്ചുപോയതാരാണന്നു നിങ്ങൾക്കറിയാത്തതു പോലെ അയാൾ ആരാണെന്ന് എനിക്കും അറിയില്ല "

രഹസ്യങ്ങൾ പങ്കുവക്കാൻ അവളും ഇഷ്ടപ്പെട്ടിരുന്നില്ല.

ഉത്തരം അപൂർണ്ണമായിരുന്നെങ്കിലും ബാക്കിയറിയാൻ താല്പര്യമില്ലാതെ ഖാദർ ജോലി തുടർന്നു.

"ഒരു കുഴികുഴിക്കാൻ എത്രയാണ് കൂലി" സംഭാഷണത്തിലുണ്ടായ അകലം കുറക്കാൻ വേണ്ടി അവൾ ചോദിച്ചു.

അതൊരു വിശ്വാസമാണ്. വിശ്വാസങ്ങൾ സത്യമാവണമെന്നില്ല.!

ഖാദർ:- "കൂലി പടച്ചവൻ തരുന്നതല്ലേ.അവന്റെ കണക്കു പുസ്തകത്തിൽ തെറ്റ് കടന്നുകൂടാറില്ല"

അധ്വാനത്താൽ വിയർത്തൊലിച്ചു കിതക്കുന്ന തൊഴിലാളികളോടും അവൾക്ക് സഹതാപം തോന്നി.
മയ്യത്തുകളുടെ ഭൂമിയും കൂലിയും പൂന്തോട്ടങ്ങൾക്കായി വീതിച്ചു നൽകുന്ന നീതി എന്നാണ് വരിക!

പുലർക്കാലത്തെ മഴയിൽ നനഞ്ഞ പർദ്ദ അപ്പോഴും ഉണങ്ങിയിട്ടുണ്ടായിരുന്നില്ല.ചെറിയ കാറ്റുംകൂടെ വീശിയപ്പോൾ ആകെ തണുത്ത് വിറയൽ വന്നു. അവൾ പർദ്ദയൂരി മരകൊമ്പിൽ തൂക്കി. പർദ്ദക്കു താഴെ നീല ജീൻസും ഇറക്കമുള്ള ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. ആ വേഷത്തിൽ കൂടുതൽ അഴകുള്ളവളായിരുന്നെങ്കിലും മയ്യത്തുപറമ്പിന്റെ ഏകാവകാശിയെപോലെ ഖാദർ കുപിതനായി.

"എന്താണിത് ? ഈ വേഷമോ.. അതും മയ്യത്ത് പറമ്പിൽ..! മറ്റാരെങ്കിലും കാണും മുൻപേ തിരികേ ധരികൂ.."
"അത് നനഞ്ഞതാണ്... ഈ കാറ്റിൽ വല്ലാത്ത തണ്ണുപ്പും വിറയലും വരുന്നു"

അയാൾ അത് കേട്ടതായി ഭാവിച്ചില്ല.

"പർദ്ദ തിരികെ ധരികൂ... അല്ലെങ്കിൽ ഈ കുഴി പൂർത്തിയാക്കാതെ എനിക്കിവിടം വിട്ടു പോകേണ്ടീവരും "

തോറ്റ് കൊടുക്കുകയല്ലാതെ അവൾക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

പെൺകുട്ടി നനഞ്ഞ പർദ്ദ തിരികെ ധരിച്ച് മീസാൻ കല്ലുപോലെ പഴയിടത്തു പോയിരിരുന്നു. പിന്നെ തുടർസംഭാഷണത്തിനു മുതിരാതെ ബാഗിൽനിന്നെടുത്ത ഒരു കവിതാ പുസ്തകം ശ്രദ്ധയോടെ വായിച്ച് സമയം നീക്കി.
ഖലീൽ ജിബ്രാന്റെ മരണത്തെ പറ്റിയുള്ള ഇംഗ്ലീഷ് കവിതകളായിരുന്നു അത്.

പർദ്ദയിലെ ഈർപ്പം വറ്റിയപ്പോഴേക്കും മയ്യത്തു കുഴി അയാൾ പൊക്കത്തിൽ താഴ്ന്നിരുന്നു. 

കുഴിയാഴത്തിന്റെ അതിരിൽ വല്ലാത്ത നനവ്. ആരാണ് മണ്ണിനടിയിൽ കരയുന്നത് !. ആരുടെ ദുഃഖമാണ് ഈ മണ്ണിനെ നനയിക്കുന്നത്. ?

ഖാദർ ആകാശത്തേക്ക് നോക്കി സമയം ഗണിച്ചു.

ഇനി കുറച്ചു മിനുക്ക് പണികൾ മാത്രമേ ബാക്കിയുള്ളൂ. മൂലകൾ കൂർപ്പിക്കണം. നീളവുംവീതിയും അളന്നുതിട്ടപ്പെടുത്തണം. മൺഭിത്തികൾ ചെത്തി മിനുക്കണം. പ്രതലത്തിലെ കൂർത്തകല്ലുകൾ പെറുക്കികളഞ്ഞ് നേർത്ത മണ്ണിന്റെ വിരിപ്പയുണ്ടാക്കണം. അത്രയും കൂടെ ചെയ്താൽ ഉടമസ്ഥനെ സ്വീകരിക്കാൻ ഈ ഗൃഹം തയ്യാറാണ്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിചെയ്തു തീർത്തപോലെ ആഹ്ലാദം അയാളിൽ തിങ്ങിനിറഞ്ഞു. ആ സന്തോഷം പങ്കുവക്കാൻ പെൺകുട്ടിയെ വിളിച്ചു വിറക്കുന്ന ശബ്ദത്തോടെ പറഞ്ഞു.

"കബറിടങ്ങൾക്കിടയിലിരുന്ന് കവിത വായിക്കുന്ന പെൺകുട്ടി.., ഇങ്ങനെയാണ് മയ്യത്തു കുഴികളുണ്ടാകുന്നത് "

അവൾ അതുവരെയില്ലാത്ത അർത്ഥ ഭാവങ്ങളോടെ ഖാദറിനെ നോക്കി.

കണ്ണുകളിലെ നനവ് മറക്കുവാനാകാതെ അയാൾ പറഞ്ഞു:-

"മഞ്ചം എത്താൻ സമയമായി”

മൺഭിത്തികളിൽ കണ്ണുനാട്ടി, മയ്യത്തു കുഴിയുടെ മൂലയിലേക്കു കുറ്റം ചെയ്തവനെ പോലെ ഖാദർ ചുരുണ്ടുകൂടി. 

അജ്ഞാതന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ വന്നവൾ മറ്റൊരജ്ഞാതന്റെ നിത്യദുഃഖം കണ്ട് നിസ്സഹായയായി നിന്നു. പിന്നെ മഞ്ചത്തിനെ കാത്തുനിൽക്കാതെ മയ്യത്തു പറമ്പിൽ നിന്നും മടങ്ങി. മയ്യത്ത് പറമ്പ് ജീവിക്കാന്‍ അധികാരമില്ലാത്തവര്‍ക്കുള്ളതാണ്. ജീവനുള്ളവര്‍ അവിടെ നിന്നും മടങ്ങി പോകേണ്ടിയിരിക്കുന്നു. പെണ്‍കുട്ടി ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ യാത്ര തുടര്‍ന്നു. 


പതിനൊന്നു വർഷം മാത്രം പ്രായമായ പെൺശരീരവും പേറി മയ്യത്തു പറമ്പിലേക്കുള്ള യാത്രയിലായിരുന്നു മഞ്ചം. 

മഞ്ചത്തിനു തൊട്ടുപിറകിൽ ആണുങ്ങളുടെ വരിയാണ്. വരിയിൽ എറ്റവും പിറകിലുള്ളവർ മരണകാരണത്തെ പറ്റിയും കൊലപാതകികളുടെ ക്രൂരതകളെ പറ്റിയും ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ടായിരുന്നു. പതിനൊന്നു വയസ്സ് തന്നെയുള്ള പെൺകുട്ടിയുടെ ആൺസുഹൃത്ത് മുഖം കൊടുക്കാതെ ചെവി കൂർപ്പിച്ചു ആ സംഭാഷണം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. ആണുങ്ങളുടെ വരിക്കു പിറകിൽ നിശ്ചിത അകലത്തിൽ പാത്തുവിനു ചുറ്റും ഒരു വലയമായി സ്ത്രീകളും മഞ്ചത്തെ അനുഗമിച്ചു. ആണുങ്ങളിൽ നിന്നും വ്യത്യസ്തമായി അച്ചടക്കമില്ലാത്ത ഒരു കൂട്ടമായിരുന്നു സ്ത്രീകളുടേത്.


മിനിക്കുപണികൾ അവസാനിപ്പിച്ചുകൊണ്ട് കുഴിയുടെ പരുത്ത പ്രതലത്തിൽ ഖാദർ നേർത്ത മണ്ണുപാകി. പിന്നെ മെല്ലെ മണ്ണിൽ വിരലോടിച്ചുകൊണ്ട് ആ പ്രതലത്തിൽ മലർന്നു കിടന്നു.

ദീർഘ ചതുരത്തിൽ കാണപ്പെട്ട നീലാകശത്തിലൂടെ പക്ഷികൾ പറന്നു പോകുന്നു. മുഴുവൻ പ്രപഞ്ചവും ആ കുഴിയിലേക്ക് ഉറ്റുനോക്കുന്നത് പോലെ. അയാൾ പേശികളയച്ച് മണ്ണിനോട് കൂടുതൽ ചേർന്നു കിടന്നു. കണ്ണുകളടച്ച് മണ്ണിന്റെ നനവിനെ ഉൾകൊണ്ടു. മരണത്തെ അറിയാൻ ശ്രമിച്ചു.

ശ്രമിച്ചു തോറ്റയാൾ തോളുകളും നെഞ്ചാം കൂടും കുലുക്കി കരഞ്ഞു. മണ്ണിടിഞ്ഞു വീണ് മൂടപ്പെട്ട് പോയിരുന്നെങ്കിലെന്ന് ആ നിമിഷം ആശിച്ചിപോയിരുന്നു.

നീളത്തിൽ ചെരിഞ്ഞു കിടക്കുന്ന കുന്നു കയറി ഇളം കാറ്റും പിന്നാലെ മഞ്ചവും വന്നു. 

മഞ്ചം മണ്ണിലേക്കിറങ്ങി.

വിറക്കുന്ന കൈകളോടെ വെള്ളതുണിയിൽ പൊതിഞ്ഞ ശരീരം അയാൾ കുഴിലേക്ക് ഏറ്റുവാങ്ങി. കാഴ്ച്ചക്കാരുടെ മുൻപിൽ കണ്ണുനനക്കാതെ കരുത്തനെ പോലെ നിന്നുവെങ്കിലും ഒരു നിമിഷം നിയന്ത്രണംവിട്ട് ഖാദർ വിളിച്ചു:-

"...ന്റെ.. മുത്തേ..... "

അതുകേട്ട് പറമ്പിൽ കയറാതെ മുള്ളുവേലിക്കപ്പുറം നിന്ന പെണ്ണുങ്ങൾ കൂട്ടമായി കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി.

മയ്യത്തു മറവു ചെയ്യുന്നതിനു ചില ചിട്ടകളുണ്ട്. കുഴിയുടെ മുകളിൽ പച്ചനിറമുള്ള തുണി വിടർത്തി പിടിക്കണം, ശരീരം 'മക്ക'യിലെ കബറിടത്തിനു നേരെ ചരിച്ചു കിടത്തണം. മണ്ണിട്ടു മൂടുന്നതിനു മുൻപായി ഒരുരുള മണ്ണ് കുഴച്ച് ചുണ്ടിനോട് ചേർത്തു വയ്ക്കണം. വർഷങ്ങളായി ചെയ്യുന്ന തൊഴിലിന്റെ ഭാഗമാണതെല്ലാം. എങ്കിലും ചിലർ ‘അങ്ങനെയല്ല’ 'ഇങ്ങനെ' എന്നു പറഞ്ഞുകൊണ്ട് തിരുത്താൻ ശ്രമിക്കും.

അത്തരത്തിൽ സംസ്ക്കാര ചടങ്ങുകളുടെ ക്രമങ്ങൾ കുഴിയുടെ മുകളിൽ നിന്നു ഉപദേശിച്ച കാഴ്ച്ചക്കാരോട് ഖാദർ കയർത്തു:-

“മുള്ളു കാട്ടിൽ ചോരയൊലിച്ചു കിടന്നപ്പോൾ എവിടെയായിരുന്നു നിങ്ങൾ ? ആരുടേയും ഉപദേശം വേണ്ടാ... എന്റെ ശരീരം തന്നെയാണിത്."

വിശകലനം ചെയ്യാൻ കൂടിയവർക്ക് ഒന്നും മനസ്സിലായില്ല. അവരുടെ ചർച്ചകളിൽ അതുവരെ അങ്ങനെയൊരു കാര്യം കടന്നു വന്നിരുന്നില്ല. അവർ പരസ്പ്പരം മുഖത്തോടെ മുഖം നോക്കി, നിശബ്ദരായി.

ഖാദർ സൂക്ഷ്മതയോടെ ശരീരം പടിഞ്ഞാറോട്ട് ചരിച്ചു കിടത്തി,വായിൽ മണ്ണുരുള ചേർത്തു വച്ചു. സഹായിക്കാൻ മുതിർന്നവരെയെല്ലാം വിലക്കി, അയാൾ തനിയെയാണ് കബറിടം മൂടിയത്.

അങ്ങനെ നബീസുമ്മയുടേയും അബൂക്കയുടേയും പ്രണയങ്ങൾക്കിടയിലേക്കു ദത്തുപുത്രിയെ പോലെ ഇറങ്ങിയ ശരീരത്തിനു മുകളിൽ മണ്ണും അതിനു മുകളിൽ പുതിയൊരു മീസാൻ കല്ലുമുയർന്നു. ഖാദർ ഇരുട്ടുവോളം അവിടെയിരുന്ന് യാസീനോതി.

മടക്കത്തിൽ ഖാദർ ഒരിക്കൽക്കൂടി പറമ്പിലേക്ക് തിരിഞ്ഞു നോക്കി. റൂഹായിവന്നവൾ മയ്യത്തു പറമ്പിലെവിടെയെങ്കിലും ഒളിച്ചിരുന്ന് നോക്കുന്നുണ്ടാകുമെന്ന തോന്നലിൽ ചുറ്റുപാടുകളിലൂടെ കണ്ണോടിക്കവേ ഐശാബിയെ തേടിവന്ന പെൺകുട്ടി വായിച്ചു മുഴുമിപ്പിക്കാതെ തുറന്നു വച്ചുപോയ കവിതാ പുസ്തകം അയാൾ കണ്ടു. കവിതയുടെ ഭാഷ ഖാദറിനു അജ്ഞാതമായിരുന്നു. എങ്കിലും മിനുസമുള്ള താളുകളിലൂടെ അയാൾ ഏറെനേരം വിരലോടിച്ചു. ഒരോരോ താളുകളിലും കവിതക്കൊപ്പം ചിത്രങ്ങളുമുണ്ടായിരുന്നു. ഖാദർ ചിത്രങ്ങളിലൂടെ കവിതയെ ഗ്രഹിക്കാൻ ശ്രമിച്ചു. പിന്നെ അവ്യക്തതയിൽ വിശ്വസിക്കുന്ന മനുഷ്യന്റെ ജന്മവാസനയുടെ പ്രേരണയിൽ അയാൾ അത് അടയാളങ്ങളുടെ ശേഖരത്തിലേക്ക് ചേർത്തു പിടിച്ചു.

37 അഭിപ്രായങ്ങൾ:

  1. ഇന്നലെയൊക്കെ പുതിയ ഐ ഫോണിനെ ഒന്ന് പരിചയപ്പെടുകയായിരുന്നു. ഇത്ര നാള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ചിട്ട് ഐ ഫോണിലേക്ക് മാറിയപ്പൊ ആകെ പെട്ടുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അല്ല്ലെങ്കില്‍ ഇന്നലെത്തന്നെ ഈ കഥ വായിച്ചേനെ.

    ആദ്യം കമന്റ്!! ഇനി കഥ വായിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടനെ കാണുന്നിലല്ലോ എന്നു ഓർത്തിരിക്കുകയായിരുന്നു . !!

      ഇല്ലാതാക്കൂ
  2. പ്രപഞ്ചം മുഴുവൻ ഉറ്റുനോക്കുന്ന ആ കുഴിയിൽ നിന്നും നീലാകാശം ചതുരവട്ടത്തിൽ കാണുന്നതാകാം മരണത്തിന്റെ അനുഭവം. ഹൃദയസ്പർശിയായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. Enikk entha parayendathennariyilla,vallatha vayana anubhavam thanne,maranathinte thanupum,ayalde niranjakannum enne pintjudarunnu

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്ക് നന്ദി.

      മരണം എത്ര ഒഴിവാക്കാന്‍ നോക്കിയാലും ജീവിതത്തിലെന്നപോലെ കഥയിലും വരുന്നു...

      ഇല്ലാതാക്കൂ
  4. ഹൃദയസ്പർശിയായി അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  5. മണ്ണിൽ നിന്ന് വന്നവർ മണ്ണിലേക്ക് തന്നെയെന്നുള്ള ഓർമപ്പെടുത്തൽ മനോഹരമായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. കുറഞ്ഞ വാക്കുകള്‍ കൊണ്ട് കഥയുടെ പശ്ചാത്തലം അതി മനോഹരമായി വരച്ചിട്ടിരിക്കുന്നു,, ഖാദറിനൊപ്പം വായനക്കാരനെയും ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള കഥ മുന്നേറ്റം . പള്ളിപ്പറമ്പും മറ മാടലും മീസാന്‍ കല്ലുമൊക്ക സൂക്ഷമ നീരീക്ഷണം നടത്തി ഹൃദയത്തില്‍ തീര്‍ത്ത വരികളുമായി ഒരു നല്ല കഥ വായിച്ച സന്തോഷത്തില്‍ മടങ്ങുന്നു ..

    മറുപടിഇല്ലാതാക്കൂ
  7. കഥ നന്നായിരിക്കുന്നു. ആശംസകൾ ....

    മറുപടിഇല്ലാതാക്കൂ
  8. മരണത്തിന്റെ തണുപ്പ് അനുഭവിപ്പിക്കുന്ന കഥ... അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  9. ഹാജിയാളി മസ്ജിദിലെ മഗ്രിബ് എന്നാ കഥയാണ്‌ റിയാസ് റഫീഖിനെ ഓർമ്മിക്കാനുള്ള പ്രധാന കാരണം. ഒരു കഥയെ മറ്റൊരു കഥയുമായി താരതമ്യം ശരിയല്ല തന്നെ. പക്ഷെ ആ കഥ എല്പ്പിച്ച പ്രഹരം വലുതായിരുന്നു. ഓരോ കഥയും ഓരോ ക്യാൻവാസായി കാണുമ്പോൾ ഇക്കഥ ഒരു ശരാശരിക്കു മുകളിൽ വരുന്ന കഥയായി കാണാനാണ് തോന്നുന്നത്. സവിശേഷതകൾ ആയി തോന്നിയത് പശ്ചാതലത്തോട് കാണിച്ച സൂക്ഷ്മത, നിരീക്ഷണങ്ങൾ മിതമായ ഭാഷ എന്നതാണ്. തീര്ച്ചയായും റിയാസ് ഒരു നിലവാരമുള്ള എഴുത്തുകാരനാണ്‌.
    ഖാദർ --------- നിഷ്ടൂരമായി കൊല ചെയ്യപ്പെട്ട തന്റെ മകളുടെ ഖബർ കുഴിക്കാൻ തുടങ്ങുമ്പോൾ അയാളുടെ മനസ്സിലൂടെ കടന്നു പോവുന്ന ചിന്തകളും, അവസ്ഥയും, ഒപ്പം പര്ധാധാരിയായി വരുന്ന ഇന്നത്തെ പ്രധിനിധിയിലൂടെയും കാര്യങ്ങളെ സാമൂഹികമായി വിലയിരുത്താൻ ശ്രമിക്കുന്നതാണ് പ്രമേയം എന്നാണു ഞാൻ കണ്ടത്.
    എന്നാൽ പർധാധാരി എന്നാ കഥാപാത്രം അവ്യക്തമാണ്. എല്ലാ തരാം വായനക്കാരും എങ്ങനെ തോണ്ടിയെടുക്കും ആ കഥാപാത്രത്തെ എന്നത് ഒരു വിഷയം തന്നെയാണ്.
    ഓരോ കഥയിലേക്കും സൂക്ഷ്മമായി ഇറങ്ങാൻ ശ്രമിക്കുമ്പോൾ അതതു വായനക്കാരന്റെ മനോ നിലക്കും ചിന്തക്കും നിലവാരത്തിനും അനുസരിച്ച് ഗുണവും ദോഷവും കാണും. എങ്കിലും എന്റെ വായനയിൽ തോന്നിയ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
    ആദ്യം;
    അക്ഷരത്തെറ്റുകൾ ശരിയാക്കുക-
    <<>> (പടർന്നു കിടക്കുന്നു എന്നത് സാങ്കേതികമായി ഒരു പെശക് എനിക്ക് തോന്നുന്നു)
    <<<>>> നാടകീയമാണ്‌!!
    <<<< ഒരു സാനിധ്യം - ഒരവസ്ഥയാണല്ലോ >>>>
    <<<< മണ്ണിരയുടെ മുറിഞ്ഞ ശരീരങ്ങൾ പോലെ വൈരുധ്യമുള്ളതായിരുന്നു ഖാദറിന്റെ തൊഴിലും ചിന്തകളും.>>>> വേണോ ?

    <<<<<<<"കബറിടങ്ങൾക്കിടയിലിരുന്ന് കവിത വായിക്കുന്ന പെൺകുട്ടി.., ഇങ്ങനെയാണ് മയ്യത്തു കുഴികളുണ്ടാകുന്നത് " >>>>>>>> ഈയൊരു ചോദ്യം ഖാദറിനെ ഒരു കുഴിയന്റെ നിലവാരത്തിൽ നിന്നും ഉയർത്തുന്നുണ്ട് . കൈപ്പിഴ എന്ന് ഞാൻ പറയും.
    <<<<<< ശരീരം 'മക്ക'യിലെ കബറിടത്തിനു നേരെ ചരിച്ചു കിടത്തണം >>>> ഖിബല എന്ന് പരയുന്നതാവുമൊ ??
    <<<<>>>> നിരീശ്വര വാദം വീണ്ടും - ചുമ്മാ പറഞ്ഞതാണ് :D
    ---------------
    -------------- ഇനിയും നല്ല കഥകള പ്രതീക്ഷിക്കുന്നു. ഇതൊക്കെ ആദ്യ വായനയിൽ തോന്നിയ കാര്യങ്ങളാണ്.
    ഇനിയും വായിച്ചാൽ കൂടുതൽ വ്യക്തമായെക്കാം.
    എല്ലാ ആശംസകളും!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരീരം വിട്ടുവരുന്ന രൂഹ് .............. തുടങ്ങുന്ന പാരഗ്രാഫ് നാടകീയമാണ്‌ - വിളിച്ചു പറയല ആണ്

      ഇല്ലാതാക്കൂ
    2. കഥയെഴുതിയ ആൾക്ക്‌ ഇങ്ങനെയുള്ള ഒരു അഭിപ്രായം വളരെ വിലപ്പെട്ടതാണു.

      കുഴിവെട്ടിയുടെ വാക്കുകൾ എഴുതുന്ന സമയത്തു തന്നെ സംശയം ഉണ്ടാക്കിയിരുന്നു. ബാക്കിയുള്ളതും തിരിച്ചറിയാതെ പോയ തെറ്റുപോലെ മനസ്സിലുണ്ടായിരുന്നു എന്നു ഇപ്പോ തോന്നുന്നു.

      ഇങ്ങനെയുള്ള വായനക്കു വേണ്ടിതന്നെയാണു ശിഹാബിനെ റ്റാഗ്‌ ചെയ്തത്‌.

      നന്ദി.

      ഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. ഒരു നല്ല കഥ വായിച്ച സന്തോഷത്തോടെ തിരിച്ച് പോകുന്നു

    മറുപടിഇല്ലാതാക്കൂ
  13. കഥ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല എഴുത്തുക്കാര്‍ ഇവിടെ വന്നു കമ്മന്റ് അടിക്കുന്നത് തന്നെ ഒരു സന്തോഷമാണ്

      ഇല്ലാതാക്കൂ
  14. നല്ലൊരു കഥ. വളരെ ഇഷ്ടപ്പെട്ടു. ഒരു കുഴി വെട്ടിയുടെ ആത്മ സംഘര്‍ഷങ്ങള്‍ നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  15. ചില വരികള്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ആശംസകള്‍ റിയാസ് ഭായ്.

    മറുപടിഇല്ലാതാക്കൂ
  16. മൊത്തത്തിൽ മികച്ച കഥ. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  17. മൊത്തത്തിൽ മികച്ച കഥ. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  18. പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥ...എങ്കിലും ആരായിരുന്നു അവള്‍ എന്ന ചോദ്യം മനസ്സില്‍ ബാക്കി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവള്‍ക്ക് അവ്യക്തത കൊടുത്തത് മനപൂര്‍വ്വമാണ്. അത് വേണ്ട രീതിയില്‍ വായനക്കാരിലേക്ക് എത്തിയില്ല എന്ന് പലരുടെയും അഭിപ്രായത്തില്‍ നിന്നും മനസിലാക്കുന്നുണ്ട്. ഇത്തരം ഒരു കഥാപാത്രത്തെ ഇനി എഴുതുമ്പോള്‍ വേണ്ട കരുതലുകളെ പറ്റി ഒരു ധാരണ ഇപ്പോലുണ്ട്

      ഇല്ലാതാക്കൂ
  19. ഒരു അവ്യക്ത...എന്തിനാണ് അവൾ അവിടെ വന്നത് ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലതെല്ലാം , മനപ്പൂര്‍വം ഇടുന്ന അവ്യക്തതയാണു. ചിലത് അറീയാതെ കയറികൂടുന്നതും.

      എഴുതിയ ആള്‍ എന്ന നിലയില്‍ വ്യക്തമായ് പറയാനാകില്ല. വായനക്കാരനു തോന്നുന്നത് എന്തും സ്വീകാര്യമാണു

      ഇല്ലാതാക്കൂ
    2. സത്യസന്ധമായി വിശദീകരിക്കാന്‍ അറിയില്ല , എന്നത് കൊണ്ടാണു - വ്യക്തമായ് പറയാനാകില്ല- എന്ന് പറഞ്ഞത് . :)

      ഇല്ലാതാക്കൂ