2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

പ്രസവം.... ഒരു സമരധീരന്റെ യാത്ര..




ഉയരുന്നു ഊഷ്മാവ് ചുരുണ്ടു മയങ്ങുന്ന ദ്രാവകസഞ്ചിയിൽ
സൗഖ്യമായിരുന്നിവിടെ വന്നനാൾ മുതലിതുവരെ
എങ്ങനെ ചുരുങ്ങി തീകുണ്ഡമായ് പൊടുന്നനെയീ ഗൃഹം
ഏറുന്നു നീറുന്ന ലവണങ്ങൾ ദ്രാവകത്തിൽ അനുനിമിഷം
അനന്തകാലം സസുഖം മയങ്ങാമെന്നയാശ വെറുതെയായ്
അസഹ്യമീ വേദന പടർത്തും പരലോക സമ്മർദ്ദം, പൊള്ളുന്നു-
തൊലിപ്പുറം,ബന്ധങ്ങൾ പിണങ്ങുന്നു അടിവയർ മധ്യത്തിൽ


നേർത്ത തണുപ്പിൻ സ്പർശനം അറിയുന്നു സ്വഗൃഹമൂലയിൽ
സഞ്ചരിക്കുക നിലക്കാതെ തണുപ്പിൻ ഉറവിടം തേടി നീ
അതിജീവനം മാത്രമീ ഇഹലോക തത്വമെന്നറിയുക മെല്ലെ
ബന്ധനത്തിന്റെ കറുത്തു വഴുകുന്ന ചങ്ങലയും പേറി നീ
പോവുക ഇതുവരെ കാണാ വീഥികളിലൂടെ സധൈര്യം
ഇടുങ്ങിയ തുരഗങ്ങൾ വളവുകൾ തിരുവുകൾ ഇരുട്ടിൽ
പിഴക്കാതെ തളരാതെ യാത്രയാവുക നേരിൻ വഴിയിലൂടെ
മതമില്ല  ഉടയോനില്ല ആരുമില്ല കൂടെയീ തമസ്സിൽ
പോരാട്ടമല്ലിത് യുദ്ധവുമല്ല, അവനവൻ ചരിത്രത്തിൻ
സഹനസമരമത്രേ,  ജീവന്റെ പ്രഥമ സമരപാഠം

ഹൃദയം വിളിക്കുന്നു ഇനിയും പഴകാത്ത മുദ്രാവാക്യം
ഉയരുന്നു തുരഗത്തിൽ ജനിക്കാത്ത ജീവന്റെ പ്രത്യയശാസ്ത്രം.
സമയദൂരമറിയില്ലയെങ്കിലും അറിയുന്നു ഒഴുക്കിയ 
ജന്മദൂരങ്ങളീ അതിജീവന യാത്രയിലിതുവരെ 
വെളിച്ചമെന്തെന്നറിയില്ല എങ്കില്ലും കാണുന്നു മുന്നിൽ
തുറന്ന വാതിലിലൂടെയാ തണുപ്പിന്റെ അത്ഭുതലോകം
ദ്രാവകമല്ല,ലവണങ്ങളല്ലഅദൃശ്യമാം എന്തോ നിറയുന്നു-
ഉള്ളിൽ വിറക്കുന്ന നാസിക തുമ്പിലൂടെ
ഇരുളിനെ ശീലിച്ച കണ്ണുകൾ നീറുന്നു വെളിച്ചത്തിൽ
അസഹ്യമീ തണ്ണുപ്പ്സ്വഗൃഹ ഊഷ്മാവ് തന്നെ ഭേദം
ജയിച്ചതോ തോറ്റതോ  അതിജീവന സമരം ?
തോറ്റവർ കരയുക ജയിച്ചവർ ചിരിക്കുക !

അനായാസം മുറിഞ്ഞുപോയ് ബലിഷ്ഠ ചലങ്ങലബന്ധങ്ങൾ 
കരയുകയല്ലാതെ അറിയില്ല മറ്റൊന്നുംചിമ്മിയ കണ്ണിലൂടെ
കണ്ടു തോറ്റവനെ നോക്കി ചിരിക്കുന്ന അനേകം വിരൂപികളെ
വിരൂപികൾ ഒരോന്നായോതി ചുവന്ന മൃദു കുഞ്ഞു ചെവികളിൽ
ശ്രേഷ്ഠ ദൈവത്തിൻ വീരനാമംകർണ്ണവും പിടയുന്നു വേദനയിൽ
അരൂപികൾ വിരൂപികൾ വാഴുന്നീ പരലോകം നരഗം തന്നെ
ഇനിയെത്ര ശിക്ഷകൾ ഇനിയെത്ര നാളുകൾ...

അനാദികാലം കടലിന്റെ കഥകേട്ട് ചുക്കി ചുളിഞ്ഞ തീരംപോലെ
വടുക്കൾ വീണൊട്ടിയ മുഖവുമായൊരു വൃദ്ധൻ മെല്ലെ അരികിലെത്തി
ജീവന്റെ തേജസ്സ് വറ്റിയ ശബ്ദത്തിൽ സദയം വൃദ്ധനോതി 
"'ദുരിതങ്ങൾ ദുരന്തങ്ങൾ ദുഖങ്ങൾ….. കാത്തിരിക്കുന്നു നിന്നെ 
കരയരുതു സധൈര്യം യാത്രയാവുക നീസ്വഗൃഹത്തിൽ നിന്നും 
ഒറ്റക്കു  ചെയ്തൊരു യാത്രയേക്കാൾ വലുതയൊരു യാത്രയുണ്ടോ
മരിക്കുന്നവനെങ്കിലും  ഒരിക്കലും തോക്കാത്തവനത്രേ സമരധീരൻ

14 അഭിപ്രായങ്ങൾ:

  1. ജനനം ഒരുവന്റെ മരണമാണ് ....നന്നായി ..!

    മറുപടിഇല്ലാതാക്കൂ
  2. കരഞ്ഞുകൊണ്ട് ഒരു വരവ്!
    പിന്നെയെന്തെല്ലാം!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :P.. ഒരു കുഞ്ഞെങ്കിലും പദ്യത്തില്‍ ജനിക്കട്ടെ അജിതേട്ടാ... ,

      വായനക്ക് നന്ദി :)

      ഇല്ലാതാക്കൂ
  3. മരിക്കുന്നവനെങ്കിലും ഒരിക്കലും തോക്കാത്തവനത്രേ സമരധീരൻ

    മറുപടിഇല്ലാതാക്കൂ
  4. "'ദുരിതങ്ങൾ ദുരന്തങ്ങൾ ദുഖങ്ങൾ….. കാത്തിരിക്കുന്നു നിന്നെ
    കരയരുതു സധൈര്യം യാത്രയാവുക നീ, സ്വഗൃഹത്തിൽ നിന്നും
    ഒറ്റക്കു ചെയ്തൊരു യാത്രയേക്കാൾ വലുതയൊരു യാത്രയുണ്ടോ?"

    കവിത വളരെ ഇഷ്ടമായി.
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  5. എല്ലാം അടക്കി പിടിച്ചവനെ പോലെ ഈ ലോകത്തേക്ക് ..
    മടക്കാമോ ഞാനൊന്നും കൊണ്ട് പൊയില്ലെന്ന് പറഞ്ഞും ..

    സമരധീരൻ ഇഷ്ടായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്ഷമ ആവശ്യമുള്ള കവിതയാണ്... :) ഈ വായനക്ക് നന്ദി...

      ഇല്ലാതാക്കൂ
  6. നല്ല പോസ്റ്റ്...
    നല്ല ബ്ലോഗ്...
    ആദ്യമായാണ് ഈ വഴിക്ക്...
    ആസ്വദിക്കാനായി....
    തുട൪ന്നും ചിന്തകള്ക്കു തിരിതെളിച്ച് എഴുതിമുന്നേറാ൯ കഴിയട്ടെ എന്നു പ്രാ൪ത്ഥിക്കുന്നു... :)

    മറുപടിഇല്ലാതാക്കൂ